Followers

Wednesday, July 28, 2021

ദൈവത്തിനൊരു കത്ത്


ഭൂമിയിലേക്കുള്ള എന്റെ യാത്ര ഞാൻ അത്രയേറെ ആഗ്രഹിച്ചതാണ്.ആകാശത്തെ മാലാഖമാർ ഭൂമിയിലെ മനുഷ്യരുടെ സ്നേഹം വാഴ്ത്തിപാടിയപ്പോൾ എപ്പോഴോ ആഗ്രഹിച്ചുപോയി. അമ്മയുടെ ഉദരത്തിൽ എന്റെ ജന്മം ഉടലെടുത്ത മുതൽ ആസ്വദിക്കുകയായിരുന്നു ഓരോ നിമിഷവും.അമ്മ ഏട്ടന് താരാട്ട് പാടിയപ്പോൾ ആ രാഗത്തിൽ ഞാനും മയങ്ങിപ്പോയി.ഞാൻ ഉദരത്തിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അമ്മയുടെ സന്തോഷം ഹൃദയതാളങ്ങളിൽ അലിഞ്ഞുചേർന്നിരുന്നു. അമ്മയുടെ ഹൃദയം പോലും മതിമറന്നു ആസ്വദിക്കുകയായിരുന്നു എന്റെ വരവ്. ഏട്ടനെന്നെ വാവേയെന്ന് വിളിച്ച് വയറിൽ കൈചേർത്തപ്പോൾ, ഒരുപാട് സന്തോഷായി. അച്ഛനും ഈ വിവരം അറിഞ്ഞതോടെ വീട് സന്തോഷത്താൽ മുങ്ങുന്നത് ഞാനറിഞ്ഞു.മധുരമുള്ളതും രുചിയേറിയതുമായ ഭക്ഷണങ്ങൾ അമ്മ എനിക്ക് പകുത്തുനല്കുന്നുണ്ടായിരുന്നു. സന്തോഷത്തിന്റെ നാളുകൾക്ക് വിരാമമിട്ടുകൊണ്ട്, ഒരുദിനം കടന്നുവന്നു. അമ്മ ഒന്നും കഴിക്കാതെയായി. എനിക്ക് നല്ല വിശപ്പ്‌ തോന്നി. മണിക്കൂറുകളോളം പട്ടിണി കിടന്നു. ഒരുതുള്ളി വെള്ളം പോലും കിട്ടാതെ, തീർത്തും അവശയായി. ഏട്ടന്റെ കളിചിരികളോ,അമ്മയുടെ തലോടലുകളോ ഇല്ലാതെ,മണിക്കൂറുകൾ കടന്നുപോയി. അമ്മയുടെ മനസ്സിന്റെ വേദന ഞാനറിയുന്നുണ്ടായിരുന്നു.

അമ്മയുടെ ഹൃദയം എനിക്കെന്തോ ആപത്തുവരുന്നെന്ന രീതിയിൽ അതിവേഗം മിടിക്കാൻ തുടങ്ങി.ഇതിനകം തന്നെ എന്റെ കുഞ്ഞിക്കാലുകളും കൈകളും തലയും ഒക്കെ വളർന്നു തുടങ്ങിയിരുന്നു. എന്തിനേറെ, എന്റെ കുഞ്ഞുഹൃദയം വരെ മിടിക്കാൻ തുടങ്ങി. അമ്മ മണിക്കൂറുകൾക്ക്ശേഷം ഭക്ഷണം കഴിച്ചു. എന്നിലെ വിശപ്പിന്റെ അഗ്നി പതിയെ കെട്ടടങ്ങി.അമ്മ പതിയെ എന്നോട് കൈചേർത്ത് വെച്ച് തേങ്ങിയത് ഞാനറിഞ്ഞു. എന്തിനാണിത്ര വേദനയെന്ന് മാത്രം ഞാനറിഞ്ഞില്ല.കുറച്ചു കഴിഞ്ഞപ്പോൾ, നിറയെ ആളുകളുള്ള എവിടെയോ എത്തിപ്പെട്ടതായി തോന്നി. ബഹളങ്ങൾ നിറഞ്ഞ എവിടെയോ? അമ്മയുടെ ബോധം മറയുന്നത് ഞാനറിഞ്ഞു. എങ്കിലും അമ്മയപ്പോഴും വിഷമിക്കുന്നത് ഞാനറിഞ്ഞു.മൂർച്ചയുള്ള കത്രികകളും കത്തിയും എനിക്ക് നേരെ പാഞ്ഞടുത്തു. ആദ്യം എന്റെ വളർന്നു തുടങ്ങിയ കുഞ്ഞിക്കാലുകളായിരുന്നു അവരുടെ ലക്ഷ്യം.ഭൂമിയിൽ പിച്ചവെച്ചു നടക്കാൻ കൊതിച്ച എന്റെ കുഞ്ഞിക്കാലുകൾ വെട്ടിയപ്പോൾ ഞാനൊന്ന് പിടഞ്ഞു. പിന്നെയെന്റെ ഏട്ടന്റെ കൈകളിൽ തൂങ്ങിനടക്കാൻ കൊതിച്ച എന്റെ കുഞ്ഞികൈകൾ അവർ വെട്ടിയെറിഞ്ഞു. ശബ്ദമോ, ചലനമോ ഇല്ലാത്ത ഞാനെങ്ങനെ അവരെ എതിർക്കും...
നിമിഷങ്ങൾക്കകം അവരെന്നെ വെട്ടിയരിഞ്ഞു.


നിമിഷനേരം കൊണ്ട് എന്റെ കുഞ്ഞുടലിൽ നിന്നും ആത്മാവ് വേർതിരിഞ്ഞു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. ചുറ്റും കൂടിയിരുന്ന ഡോക്ടറിൽ നിന്നുമറിഞ്ഞു പെണ്ണായി പിറക്കാൻ പോയതിന്റെ ശിക്ഷയാണ് ഞാനിപ്പോൾ അനുഭവിച്ചതെന്ന്. അച്ഛന് പെൺകുഞ്ഞിനെ വേണ്ടത്രേ. മനുഷ്യരൂപം പ്രാപിച്ചിരുന്നില്ലയെങ്കിലും എനിക്കൊരു ഹൃദയമുണ്ടായിരുന്നു, ഒരു മനസുണ്ടായിരുന്നു. സ്വന്തം രക്തം ആയിരുന്നിട്ടും, പെണ്ണായിപോയതിനു എന്നോടിങ്ങനെ ചെയ്ത അച്ഛനോട് അമർഷം തോന്നി.കൂടാതെ,പെൺമക്കളെ പൊന്നുപോലെ നോക്കുന്നവരോട് ബഹുമാനവും.വെട്ടിയെറിഞ്ഞ കുഞ്ഞുടൽ കുപ്പയിലെറിഞ്ഞപ്പോൾ, തെരുവുനായകൾ കടിച്ച് കുടഞ്ഞപ്പോൾ, മനുഷ്യനായി ജീവിക്കാൻ കൊതിച്ച നിമിഷങ്ങളെ ഞാൻ വെറുത്തു. അപ്പോഴും,അമ്മയെയും അച്ഛനെയും അറിയാതെ പോലും ശപിക്കാതിരിക്കാൻ ശ്രദ്ധിച്ചു. എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛനും അമ്മയുമല്ലേ !. എങ്ങനെ ഞാൻ ശപിക്കും?. ഇപ്പോൾ ഞാൻ മടങ്ങുകയാണ് എന്റെ ലോകത്തേക്ക്.എന്നെ കണ്ടയുടനെ മാലാഖമാർ ഓടിവന്നു. വേദനകൾ ഓടിമറഞ്ഞു. ഇവിടെയിരുന്ന് ഞാൻ കാണുന്നുണ്ട്,അമ്മയുടെ വിഷമം.അമ്മയ്‌ക്കൊരു കുഞ്ഞിനെ കൊടുക്കണേ ദൈവമേ... അല്ലെങ്കിൽ വേണ്ട, ഇനിയും അതൊരു പെൺകുഞ്ഞാണെങ്കിലോ !

അത്രയ്ക്കും വേദനയാണ് ദൈവമേ, ഉടൽ വെട്ടിയരിയുമ്പോൾ, പ്രാണൻ വിട്ടകലുമ്പോൾ,ആർക്കും വേണ്ടെന്നറിയുമ്പോൾ... ഇനി ഇതുപോലൊരാനുഭവും ഒരു പെൺകുഞ്ഞിനും വരാതിരിക്കട്ടെയെന്ന് മാത്രം ആഗ്രഹിക്കുന്നു
                       എന്ന്
  ജനിക്കാതെ പോയ മാലാഖ

Sunday, July 25, 2021

അച്ഛൻ ❤️


 അച്ഛൻ...


സ്ത്രീധനം വേണ്ടെന്നു നിശ്ചയസമയത്ത് പറഞ്ഞുവെങ്കിലും,

കല്യാണമടുത്തപ്പോൾ അവർ മട്ടുമാറി.


അയാളെ രഹസ്യമായികണ്ട് അവർ വലിയൊരു സ്ത്രീധനം ചോദിക്കയാണുണ്ടായത്.


മകളോട് ഈ കല്യാണം വേണ്ടായെന്ന് പറയാൻ

അയാൾ വീട്ടിലേക്ക്

ചെന്നപ്പോൾ,അവൾ അങ്ങേയറ്റം സന്തോഷത്തിലായിരുന്നു..


ആ കണ്ണിൽ നീർക്കണങ്ങൾ ഇടംപിടിക്കാൻ അയാൾ ആഗ്രഹിച്ചില്ല..


കല്യാണദിവസങ്ങൾ അടുത്തുതുടങ്ങി.


കിട്ടാവുന്നിടത്തുനിന്നൊക്കെ,

കടം വാങ്ങി,വീട് ആരും അറിയാതെ പണയം വെച്ചു.


ഹാൾദിയും കല്യാണതലേന്നും ആഘോഷഭരിതമാക്കുമ്പോഴും,

കീശ കാലിയാവുന്നതയാൾ ഗൗനിച്ചില്ല..


മോൾ പ്രത്യേകിച്ച് ആഗ്രഹമൊന്നും പറഞ്ഞില്ലെങ്കിലും,

അവൾക്കിഷ്ടമുള്ള വയലറ്റ് ഡെയ്സി പൂക്കളാൽ,പന്തൽ അലങ്കരിക്കപ്പെട്ടു.

 

തന്റെ ഇഷ്ടങ്ങളൊക്കെ പറയാതെ തന്നെ

മനസ്സിലാക്കുന്ന അച്ഛനെ അവൾ ഇറുക്കെ പുണർന്നു.


കടംവാങ്ങിയായാലും,സ്വർണവും

അവളുടെ ആഗ്രഹങ്ങളും നടത്തികൊടുത്ത നിർവൃതിയിൽ അയാളും പൊട്ടികരഞ്ഞുപോയി.


ഇന്ന് കല്യാണദിവസമാണ്..


സർവാഭരണവീഭൂഷിതയായി വന്ന വധുവിനെ കണ്ട് അടക്കം പറച്ചിലുകൾ തുടങ്ങി..

"ഞങ്ങൾ സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല,അവരുടെ മകൾക്ക് സ്നേഹത്തോടെ നൽകുന്നതല്ലേ അതെങ്ങനെ സ്ത്രീധനമാകും."

ചില ന്യായീകരണങ്ങൾ അവിടെ മുഴങ്ങികേട്ടു.


ഒരച്ഛന്റെ സ്വപ്നസാഫല്യമെന്നോണം വിവാഹം മംഗളകരമായി നടന്നു.


വരന്റെ വീട്ടിലേക്ക് പോകുംമുമ്പ് അയാൾ മകളെ ഇറുക്കെകെട്ടിപിടിച്ചു കരഞ്ഞുപോയി..


മകളെ നല്ലോണം നോക്കിക്കോണേയെന്ന് പറഞ്ഞയാൾ മകളെ നെഞ്ചിൽ നിന്നും എഴുന്നേൽപ്പിച്ച് വരന്റെ കയ്യിലേൽപ്പിച്ചു..


കടംകൊണ്ട് പൊറുതിമുട്ടിയാലും അവൾ സന്തോഷത്തോടെയിരുന്നാൽ മതിയെന്നയാൾ ആഗ്രഹിച്ചു.


മകൾ വീടുവിട്ടുമാറിനിന്നാൽ പോലും വേദനിക്കുന്ന അച്ഛന്റെ ഹൃദയം നീറുകയായിരുന്നു..


പെയ്യാതെ പിടിച്ചുവെച്ച കണ്ണും അലറിവിളിക്കുന്ന ഹൃദയവുമായി അയാൾ കസേരയിലിരുന്നു,കാർ കാണാമറയത്തെത്തുംവരെ..


ഇനി പുതിയ ഉദ്യമങ്ങളുമായി നാളെ മുതൽ അധ്വാനിക്കണം..

കടം തീർക്കണം..

ചെറിയ സമ്പാദ്യങ്ങൾ

നീക്കിവെക്കണം..


ഉത്തരവാദ്യങ്ങൾ കൂടുകയാണ്..

അടുത്ത മകളും വളർന്നുവന്നിരിക്കുന്നു...

സോഷ്യൽമീഡിയയിലെ കുരുക്കുകൾ..


 "സോഷ്യൽമീഡിയയിൽ സ്ത്രീകൾ സുരക്ഷിതരാണോ."എന്ന mopcയുടെ പോസ്റ്റ്‌ കണ്ടപ്പോൾ സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെക്കുറിച്ച് എഴുതണമെന്നുതോന്നി.

സോഷ്യൽമീഡിയയിൽ സ്ത്രീകളെന്നല്ല,സ്ത്രീകളും പുരുഷന്മാരും ഒരുപോലെ
തന്നെ സുരക്ഷിതരല്ല എന്ന് പറയേണ്ടിവരും.ഒരു email id ഉപയോഗിച്ച് എളുപ്പത്തിൽ തുടങ്ങാൻ കഴിയുന്ന അക്കൗണ്ടുകൾ,മറ്റൊരാളുടെ ജീവിതത്തിൽ എത്രത്തോളം കൈകടത്തുന്നുവെന്ന് പറയാൻ കഴിയില്ല.

കൊറോണ വന്നതിനുശേഷം, വീടുകളിൽ ഒതുങ്ങിയിരിക്കേണ്ടി വന്നവർ ഫോണുകളിലാണ് സമയം ചെലവഴിക്കുന്നത്. ഇത് നന്നായി ബോധ്യമുള്ള ചിലർ,അതൊരു നല്ല അവസരമായി മുതലെടുത്തുവരുന്നു. ഓൺലൈൻ ക്ലാസ്സിന്റെ കടന്നുവരവോടെ,LKG
മുതലുള്ള കുട്ടികളുടെ കൈകളിൽ സ്ലേറ്റിനു പകരം സ്മാർട്ട്ഫോണും ടാബും ലാപ്ടോപ്പുമൊക്കെയായി.
കുട്ടികൾ മുതിർന്നവരേക്കാൾ ഫോണുപയോഗിക്കാൻ പഠിച്ചുവെന്ന് തന്നെ പറയാം.എന്റെ അറിവിൽ എട്ടുവയസ്സുള്ള കുട്ടിക്ക് വരെ ഇപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടുണ്ട്.ഒന്നല്ല,ഏകദേശം രണ്ടോ മൂന്നോ അക്കൗണ്ടുകൾ..
സ്വന്തം അക്കൗണ്ട് കൂടാതെ, റീൽസും ടിക്‌ടോക്കും ചെയ്തുനടക്കുന്നവരോടുള്ള ആരാധന മൂത്ത് തുടങ്ങിയ ഫാൻപേജുകളുമുണ്ട്.
ഇത്തരം പേജിലൂടെ ചതികൾ നേരിട്ടവർ കുറച്ചൊന്നുമല്ല.

ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കഴിയാതിരുന്നിട്ടും,മക്കളുടെ വിദ്യാഭ്യാസത്തിനു കോട്ടം തട്ടാതിരിക്കാൻ ലോണെടുത്തും,അടവിനെടുത്തും വാങ്ങിക്കൊടുത്തത് ശരിയായ രീതിയിലല്ല യഥാർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നത്.

എന്റെ പരിചയത്തിൽ ഒരു കൗൺസിലറുണ്ട്.കൂടുതൽ വിശദമായി പറഞ്ഞതും അദ്ദേഹം തന്നെ.ബാല്യത്തിന്റെ നിഷ്കളങ്കത പോലും കണക്കിലെടുക്കാതെ, അവരെ കെണിയിൽ അകപ്പെടുത്തുന്നവർ ഏറെയാണത്രെ.അവരുടെ മാനസികപീഡനങ്ങൾ താങ്ങാനാവാതെ,ചിരിയോ കളിയോ ഇല്ലാത്ത കുഞ്ഞുങ്ങളെ അദ്ദേഹം ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞു.തന്റെ മക്കൾക്ക് തെറ്റുപറ്റില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് ഫോൺ കൈവിട്ടുകൊടുക്കുന്നതെങ്കിൽ ഓർക്കുക,ചതിയിൽപെടുത്താൻ നിരവധിപേർ തക്കം പാർത്തിരിപ്പുണ്ടെന്ന്.

ചതിയുമായി ഫോണിനപ്പുറം ഒരു പുരുഷനായിരിക്കണം എന്നില്ല, ഒട്ടേറെ സ്ത്രീകളുമുണ്ട്.ആഴ്ചകൾക്ക് മുൻപ്,ഉറ്റകൂട്ടുകാരിയെ രണ്ടുസ്ത്രീകൾ കൂടി പറ്റിച്ച വാർത്ത എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. പിടിക്കപ്പെടുമെന്നായപ്പോൾ,ആ സ്ത്രീകൾ ഭയന്ന് ആത്മഹത്യയും ചെയ്തു.സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട കാമുകനുവേണ്ടി പ്രസവത്തിനുശേഷം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു.
നിരവധി സൈബർചതികൾ എന്നും വാർത്തയാണ്.

ഒരാളെ കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരു ലോകമല്ല ഇന്നുള്ളത്. കണ്ടുകൊണ്ടിരിക്കുന്ന ആളുകളിൽനിന്ന് തന്നെ നിരവധി ചതികൾ നേരിട്ട്
കൊണ്ടിരിക്കുന്ന നമ്മൾ തീർച്ചയായും സൈബർഇടങ്ങളിലെ അജ്ഞാതനെയും ഭയപ്പെടണം.അപരിചിതർ മെസ്സേജ് അയക്കുമ്പോൾ, ഒന്നെങ്കിൽ അവോയ്ഡ് ചെയ്യാൻ പഠിക്കുക,അല്ലെങ്കിൽ കൂടുതൽ അടുക്കാതിരിക്കുക.

മെസ്സേജ് ചിലപ്പോൾ നല്ല വാക്കുകളാവാം. പക്ഷേ,അടുത്തുകൂടാൻ ശ്രമിക്കുന്ന അയാളുടെ ഉദ്ദേശം മനസ്സിലാക്കാൻ നമ്മൾക്കാവില്ല.

സ്വയം തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ കഴിയുന്നവർക്ക് ഇത്തരം ചതികളിൽനിന്നും ഒഴിഞ്ഞുമാറാൻ കഴിയും.
പക്ഷേ,ചെറിയ കുട്ടികൾക്ക് പക്വതയുണ്ടാവില്ലല്ലോ. അതിനാൽ,ഫോൺ,ലാപ്ടോപ് ഉപയോഗിക്കുന്ന കുട്ടികൾക്ക് മറ്റൊരാളുടെ ശ്രദ്ധ എളുപ്പത്തിൽ കിട്ടാവുന്ന സ്ഥലത്തേക്ക് പഠനസൗകര്യം നൽകാം.മുറി അടച്ചിട്ടു പഠിക്കാനുള്ള അവസരങ്ങൾ പരമാവധി ഒഴിവാക്കുക.ഇടയ്ക്ക് മാതാപിതാക്കൾ ഫോൺ പരിശോധിക്കുക.
ബാല്യത്തിന്റെ നിഷ്കളങ്കത ആരും മുതലെടുക്കാതിരിക്കട്ടെ..
ലോകം നന്മയുള്ളതാണെന്ന് തോന്നിയാലും കപടതയുമായി ജീവിക്കുന്നവരുണ്ടെന്ന് മനസിലാക്കുക.സൈബറിടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ പഠിച്ചാൽ തന്നെ ഇത്തരം ചതിക്കുഴികൾ പ്രതിരോധിക്കാൻ സാധിക്കും..

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?

  നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...