Followers

Friday, August 27, 2021

ആത്മഹത്യ




"എനിക്കിനി ജീവിക്കാൻ വയ്യ.!

എനിക്ക് മരിക്കണം.! അച്ഛനും അമ്മയും പറയുന്നപോലെ ജീവിക്കാനെനിക്ക്‌ കഴിയില്ല. ഞാൻ മരിച്ചിട്ട്‌,അവരൊരു പാഠം പഠിക്കട്ടെ ."

അന്നുണ്ടായ ചെറിയ വഴക്കിന്റെ വാശിപ്പുറത്തു അഞ്ജന ആത്മഹത്യ ചെയ്യാനുറപ്പിച്ചു.

  

രാത്രി എല്ലാവരും ഉറങ്ങിയപ്പോൾ, അവൾ അടുക്കളയിലേക്ക് നടന്നു.മണ്ണെണ്ണയൊഴിച്ചു തീകൊളുത്താനായിരുന്നു പ്ലാൻ.


മണ്ണെണ്ണ ഒഴിക്കുന്നതിനുമുൻപ് അവളുടെ ഉപബോധമനസ്സ് അവളെ കളിയാക്കി.


"അസ്സലായിരിക്കുന്നു കുട്ടീ,കഴിഞ്ഞാഴ്ച കൈവെള്ളയിൽ ഒരുതുള്ളി വെളിച്ചെണ്ണ വീണതിന് വീട് തലകുത്തനെ വെച്ച നീയൊക്കെയാണോ മണ്ണെണ്ണയൊഴിച്ച് ചാവാൻ പോവുന്നത്."


"ശരിയാണ്.മണ്ണെണ്ണയൊഴിച്ച് 

ചാവാനുള്ള ധൈര്യമെനിക്കില്ല.!

അതുകൊണ്ട് ഇനി തൂങ്ങിമരിക്കാൻ നോക്കാം."


അയയിൽ കിടന്ന 

സാരിയെടുത്ത്‌ അവൾ മുറിയിൽ കയറി വാതിലടച്ചു.

സാരി ഫാനിൽ കെട്ടി,കഴുത്തിന് പാകമുള്ള കുരുക്കുണ്ടാക്കി.

സ്റ്റൂളെടുത്ത് വെച്ച് അതിനുമുകളിൽ കയറിനിന്ന്,കഴുത്തിൽ കുരുക്കുമുറുക്കി.സ്റ്റൂൾ പതിയെ കാലുകൊണ്ട് തട്ടിമാറ്റി.

കഴുത്തിലെ കുരുക്ക് മുറുകിയതും, അവൾ കൈയും കാലും ശക്തിയിൽ അടിക്കാൻ തുടങ്ങി.

ശ്വാസംമുട്ടുന്നതിന്റെ വെപ്രാളത്തിൽ,കുരുക്കഴിക്കാൻ അവൾ പരമാവധി ശ്രമിച്ചു.ശ്രമത്തിന്റെ ഫലമെന്നോണം,ഫാനിൽ കെട്ടിയിരുന്ന കെട്ട് എങ്ങനെയോ അഴിഞ്ഞു.കെട്ടഴിഞ്ഞപ്പോൾ ,

അഞ്ജന നിലത്തേക്ക് വീണു.


നിലച്ചുപോയെന്നുകരുതിയ ശ്വാസം വലിച്ചെടുത്ത്‌, ചുമരിനോട് ചേർന്നിരുന്ന് അവൾ സ്വയം പറഞ്ഞു.


"ഹോ ഇങ്ങനെ മരിച്ചവരൊക്കെ അപാരം തന്നെ.

കെട്ടിതൂങ്ങി ചാവാൻ ഇത്രയും ധൈര്യം വേണമായിരുന്നോ.?

എന്തായാലും മരിച്ചേ പറ്റൂ.ഇനി എന്തായാലും അടുത്ത വഴി നോക്കാം."


അഞ്ജന വാതിൽ തുറന്ന് ഹാളിലെത്തി.


"ഇന്നലെ ഷെൽഫിൽ കണ്ട 

ബ്ലേഡെടുത്തു ഞരമ്പുമുറിച്ചു മരിക്കാം.!"


ഷെൽഫിൽ നിന്ന് ബ്ലേഡെടുത്ത് കൈവെള്ളയിൽ വെച്ചു.


"ഇതിലിപ്പോ ഏത് ഞരമ്പു മുറിച്ചാലാണ് മരിക്ക.???

ചിലപ്പോ ഈ ഞരമ്പായിരിക്കും."


കൈതണ്ടയിൽ ബ്ലേഡ് വെച്ചതും,മൂർച്ചകൂടിയ ബ്ലേഡ്  ആഴ്ന്നിറങ്ങിയതും പൊടുന്നനെയായിരുന്നു.

ചോര പടർന്നപ്പോൾ, അഞ്ജന ബോധരഹിതയായി നിലത്തേക്ക് വീണു.


   **** ***** ****  ****

ഉണർന്നപ്പോൾ അവൾക്ക്മേൽ വെള്ളപുതപ്പിച്ചിട്ടുണ്ട്.അമ്മയും ചേച്ചിയും അലമുറയിട്ട് കരയുന്നുണ്ട്.അച്ഛൻ വാതിലിൽ ചാരിനിന്ന്,ഹൃദയം തകർന്ന് നിൽക്കുന്നുണ്ട്.

അമ്മയുടെയും ചേച്ചിയുടെയും കണ്ണുകൾ നീരുവെച്ച് വീർത്തിരുന്നു.


അമ്മയുടെ ഭംഗിയേറിയ കണ്ണുകൾ സജ്ജലമായിരുന്നു.


എപ്പോഴും വഴക്കിട്ടിരുന്ന ചേച്ചി എങ്ങലടിക്കുന്നത് കണ്ട് അവൾക്ക് സഹിക്കാനായില്ല.


 ചേച്ചിയുടെ ചുണ്ടിലെപ്പോഴും പുഞ്ചിരിയുടെ ലാഞ്ചനയുണ്ടാവുമായിരുന്നു . പക്ഷേ,ഇന്നത്തൊട്ടും കാണാത്തപ്പോൾ,അവൾക്ക്‌ വിഷമം തോന്നി.


കട്ടചങ്കായ അച്ഛൻ അവൾക്കെന്നും അഹങ്കാരമായിരുന്നു. എല്ലാം നഷ്ടപ്പെട്ടവനെപോലെ നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ, എത്രവലിയ മണ്ടത്തരമാണ് താൻ ചെയ്തതെന്നവൾക്ക് മനസ്സിലായി.!


കണ്ണുകൾ നിറഞ്ഞൊഴുകി,നനവ് പടർന്നപ്പോൾ,അവൾ ഞെട്ടിയെഴുന്നേറ്റു.


"അപ്പൊ ഞാൻ ശരിക്കും മരിച്ചില്ലായിരുന്നോ."

അവൾക്കൊട്ടും വിശ്വാസം വരുന്നില്ലായിരുന്നു.


കൈയിലെ മുറിവ് നോക്കിയപ്പോൾ,ചെറിയൊരു മുറിവ് മാത്രമേ കാണാൻ ഉണ്ടായിരുന്നുള്ളൂ.


ചോരയും മുറിവും കണ്ട വെപ്രാളത്തിൽ തലകറങ്ങിവീണതായിരുന്നു അവൾ.


ജീവിതം വാശിപുറത്തു അവസാനിപ്പിക്കാൻ ഉള്ളതല്ലെന്നും,ആത്മഹത്യ പ്രിയപ്പെട്ടവരുടെ മനസ്സിന്റെ മരണമാണെന്നും,അവൾക്ക് ബോധ്യമായി.

അവൾ ദൈവത്തോട് നന്ദി പറഞ്ഞു,ഒരു സ്വപ്നത്തിലൂടെ അവൾക്കെല്ലാം വെളിപ്പെടുത്തി നല്കിയതിന്.!!

ഒരുപക്ഷേ, എഴുത്തുകാർ ഇല്ലായിരുന്നെങ്കിലോ.!

 



നിങ്ങളുടെ സന്തോഷങ്ങളെക്കുറിച്ച്, ദുഃഖങ്ങളെക്കുറിച്ച്, പ്രണയത്തെക്കുറിച്ച്, നഷ്ടപ്രണയത്തെക്കുറിച്ച്...

ആരെഴുതുമായിരുന്നു.?


നന്മകളും സന്ദേശങ്ങളും നിറഞ്ഞ സ്നേഹത്തിന്റെ കഥകൾ ലോകത്ത്‌ ഉണ്ടാകുമായിരുന്നോ.?


വരണ്ടുണങ്ങിയ മനസിൽ ഒരുകുളിർ മഴപോലെ കവിതകളുടെ ഈരടികൾ പെയ്തിറങ്ങുമായിരുന്നോ.?


നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങുന്ന,തന്റെ ജീവിതത്തിലേതെന്ന് തോന്നിപോകുന്ന ആ വരികൾ

എവിടെയെങ്കിലും രചിക്കപെടുമായിരുന്നോ.?


സമൂഹം ഏറ്റുപറഞ്ഞില്ലെങ്കിലും, സമൂഹത്തിൽ നടക്കുന്ന ഉച്ചനീച്ചത്വങ്ങളെ തുറന്നടിച്ചുപറയാൻ പേനകൾ ചലിക്കുമായിരുന്നോ.?


ഏകാന്തതയിലും കൂട്ടുകാരാവുന്ന എഴുത്തുകൾ ആരുടെയും മനസിൽ മുളപൊട്ടുമായിരുന്നോ.?


ജീവിതം കൈവിട്ടുപോകുന്ന നിമിഷങ്ങളിൽ, എഴുത്തുകൾ തുണയാകുമായിരുന്നോ.?


ഇതൊന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്.

എങ്കിലും ചിലതറിയാം..


ലോകത്ത് നന്മയുടെ വെളിച്ചം പടരില്ലായിരുന്നു..


തുറന്നുപറയാനാളില്ലാതെ, അനീതികൾ പലരും കണ്ടില്ലയെന്ന് നടിക്കേണ്ടിവരുമായിരുന്നു..


ഏകാന്തതയ്ക്ക് കൂട്ടിരിക്കാൻ പുസ്തകങ്ങളില്ലാതെ,ജീവിതം ദുസഹമാകുമായിരുന്നു.

അറിവുകൾ ചിലരിൽ മാത്രമൊതുങ്ങി,അവസാനം അവരിലേക്ക് തന്നെ ഒടുങ്ങുമായിരുന്നു.!


അവരില്ലെങ്കിൽ,കാറ്റും,മഴയും പുഴയും,കടലും,മരങ്ങളും,

പച്ചപ്പും ഭൂമിയിൽ തളരിതമാകുമായിരുന്നില്ല.!


നിലാവുള്ള രാത്രികൾക്ക് ഇത്രയും ഭംഗിയുണ്ടെന്ന് നമ്മൾ തിരിച്ചറിയുമായിരുന്നില്ല.!


സ്വപ്നങ്ങൾ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമായിരുന്നില്ല.!


വിഷമതകളിൽ തളർന്നുപോകുന്നവരെ താങ്ങിപിടിക്കാൻ പുസ്തകത്തിന്റെ കൈകളുണ്ടാകുമായിരുന്നില്ല.!


മനുഷ്യമനസ്സിൽ ഇത്രയും സ്നേഹം ഉടലെടുക്കുമായിരുന്നില്ല.!


പ്രതീക്ഷകളെന്തെന്നറിയാതെ, സന്തോഷമെന്തെന്നറിയാതെ,

എല്ലാവരും അവരവരിലേക്ക് തന്നെ ഒതുങ്ങിതീരുമായിരുന്നു.!


അങ്ങനെ,അങ്ങനെ...

അവസാനം...


മനുഷ്യന്റെ മനസ് മരുഭൂമി കണക്കെ വറ്റിവരണ്ടുപോയേനെ.!!


എല്ലാ എഴുത്തുകാരേയും പ്രണമിക്കുന്നു.!!

ലോകനന്മകൾ നിങ്ങളാൽ എഴുതപ്പെട്ടതിന്..

സ്നേഹം മറ്റുള്ളവരിലേക്ക് പരത്തിയതിന്...

വരികളിലൂടെ,മനസ്സിൽ സ്വപ്നവും പ്രതീക്ഷകളും വളർത്തിയതിന്..

അങ്ങനെ എല്ലാത്തിനും നന്ദി.!!

എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്.!!




അയാൾ മുറിയിലേക്ക് കയറിയപ്പോൾ,മുറി മുഴുവൻ അവളുടെ ഗന്ധമായിരുന്നു. മേശപ്പുറത്തുള്ള അവളുടെ കൊച്ചുഡയറിയിലൂടെ വിരലോടിച്ചപ്പോൾ,അയാളിൽ ഒരുപുഞ്ചിരി വിരിഞ്ഞു.

ഡയറി കയ്യിലെടുത്ത്‌ അയാൾ പേജ് മറിക്കാൻ തുടങ്ങി. ആദ്യ പേജ് മറിച്ചപ്പോൾതന്നെ കണ്ടു,വലിയ അക്ഷരങ്ങളാൽ കോറിയിട്ട പേര് "ഹരിപത്മനാഭൻ".

അതിനടിയിലായി ചെറിയ അക്ഷരങ്ങളാൽ എഴുതിച്ചേർത്തിട്ടിട്ടുണ്ടായിരുന്നു.

"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്"


അതുകണ്ടപ്പോൾ,അവളെ ആദ്യമായി കണ്ടതയാൾക്ക് ഓർമ്മവന്നു. ദേവിയെപോലെ ഐശ്വര്യം തുളുമ്പുന്ന അമ്മയായിരുന്നു ഹരിയുടേത്.


ഒരിക്കൽ അമ്മ എവിടെയോ പോയിവന്നപ്പോൾ, അമ്മയുടെ വിരലിൽ തൂങ്ങിവന്നതാണവൾ.!


മൈഥിലി.!!

പ്രിയപ്പെട്ടവരെല്ലാം മാളുവെന്ന് വിളിക്കുന്നതാണവൾക്കിഷ്ടം.!


അമ്മയുടെ ഏതോവകയിൽപ്പെട്ട അമ്മാവന്റെ മകൾ.!

അമ്മാവൻ ദീനം വന്നുകിടന്നപ്പോൾ,അവൾക്കാരുമില്ലാതായി. ആരോരും തുണയില്ലാത്ത അവളെ എന്റമ്മ വീട്ടിലേക്ക് കൊണ്ടുവന്നു.


അന്നവൾക്ക് പതിനാലോ പതിനഞ്ചോ പ്രായം കാണും.

അമ്മ അവളെ താലോലിക്കുന്നത് എന്നിൽ അസൂയയുണ്ടാക്കി.

അവളെ കണ്മുമ്പിൽ കാണുമ്പോൾ അറിയാതെ തന്നെ ഞാൻ രോഷം കൊള്ളുമായിരുന്നു.


അയൽപ്പക്കത്തെ കുട്ടികൾക്ക് തന്നെ ഏറെപ്രിയമായിരുന്നു.അവൾ വന്നതിൽപിന്നെ,അവളായി അവരുടെ കൂട്ട്.സത്യം പറഞ്ഞാൽ, നാട്ടാർക്കും വീട്ടാർക്കും കൂട്ടുകാർക്കും അവളെ മതി.


ഒരിക്കൽ എന്റെ ഡയറിയിൽ അവൾ "പപ്പേട്ടൻ." എന്നെഴുതി.അതുകണ്ടപ്പോൾ, ദേഷ്യം നിയന്ത്രിക്കാനാവാതെ,അവളുടെ മുറിയിലുണ്ടായിരുന്ന പെട്ടിയും പുസ്തകങ്ങളുമെല്ലാം വാരിയെറിഞ്ഞു.


ചിന്നിത്തെറിച്ച മഞ്ചാടിമണികളും കുന്നിക്കുരുക്കളും മുറിമുഴുവൻ പരന്നു.അവളുടെ പ്രാന്ത് പിടിച്ച ശേഖരങ്ങൾ നിമിഷനേരംകൊണ്ട്

ഞാൻ തട്ടിയെറിഞ്ഞു.മുറിയിലെ ശബ്ദംകേട്ട് ഓടിയെത്തിയ അവളെ കാണിക്കാൻ വേണ്ടി മേശപ്പുറത്തിരുന്ന ഒരു ഫോട്ടോഫ്രെയിം നിലത്തെറിഞ്ഞുപൊട്ടിച്ചു.


കരച്ചിലിന്റെ ചീളുകൾ കാതോരമെത്തിയപ്പോളാണ് സ്വബോധം തിരിച്ചെത്തിയത്.

നിലത്തെറിഞ്ഞുപൊട്ടിച്ചത് മരിച്ചുപോയ അവളുടെ അമ്മയുടെ ചിത്രമായിരുന്നു.


എന്തുപറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.ചമ്രംപടിഞ്ഞ് അവൾക്കരികിലിരുന്നു.

കരഞ്ഞുകലങ്ങിയ ഉണ്ടക്കണ്ണുകളിൽ സങ്കടത്തിന്റെ ഒരു കടൽ തന്നെ അലയടിക്കുന്നുണ്ടായിരുന്നു. കത്തുന്ന ഒരുനോട്ടം സമ്മാനിച്ചവൾ വരാന്തയിലൂടെ ഓടിമറഞ്ഞു.

പൊട്ടിയ ഫോട്ടോയുമായി ഞാനെന്റെ മുറിയിലേക്ക് നടന്നകലുമ്പോൾ പേരറിയാത്തൊരു നൊമ്പരം എന്നിൽ പൊട്ടിവിടർന്നിരുന്നു.


നാലഞ്ചുദിവസത്തിന് ശേഷം, ഫോട്ടോ ശരിയാക്കി,മുറിയിലെ ഭിത്തിയിൽ തൂക്കികൊടുത്തു. അന്നവളുടെ കണ്ണുകൾക്ക് നക്ഷത്രതിളക്കമായിരുന്നു.


പിന്നീട് ഊണുകഴിക്കുമ്പോൾ, വരാന്തയിൽ ഇളംകാറ്റേറ്റ് കിടക്കുമ്പോൾ,ചാരുകസേരയിലിരിക്കുമ്പോൾ,ആ കണ്ണുകൾ എന്നെ തേടിയെത്താറുണ്ടായിരുന്നു. സത്യംപറഞ്ഞാൽ,മൈഥിലിയെ.!അല്ല,എന്റെ മാളുവിനെ ഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു.


ഒരിക്കൽ അമ്മയുടെ മടിയിൽ കിടന്ന് ഞാൻ സംസാരിക്കുകയായിരുന്നു.അന്ന് അമ്മ പറഞ്ഞവാക്കുകളിൽ ഞാൻ അങ്ങേയറ്റം തളർന്നുപോയി.


"നീയും മാളുവും എന്റെ മക്കളാ.!

മാളുവിനെ സ്വന്തം അനിയത്തിയായി കണ്ട് അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കണം. അത് നിന്റെ കടമയാണ്."

അമ്മ അങ്ങനെ പറഞ്ഞപ്പോൾ, ഹൃദയം തകർന്നുപോയി.


അമ്മ പറഞ്ഞതുപോലെ അനിയത്തിയായി കാണേണ്ടവളിൽ തന്റെ പ്രണയം കണ്ടെത്തിയതിൽ ലജ്ജ തോന്നി.


പിന്നീട് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.

മാളു തന്റെ അനിയത്തിയാണെന്ന്.!


ഒരിക്കൽ മാളു തന്റെയരികിൽ വന്നുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ,പാതിവിരിഞ്ഞ റോസാപ്പൂവ് അവളെനിക് നേരെ നീട്ടി.

"പപ്പേട്ടനെ എനിക്കൊത്തിരി ഇഷ്ടാ."

അതുംപറഞ്ഞവൾ കൊലുസ് കിലുക്കികൊണ്ട് എങ്ങോട്ടോ ഓടിമറഞ്ഞു.


അതിൽപ്പിന്നെ ഞാൻ അവളെ അവഗണിച്ചു.വീട്ടിൽ ഉറങ്ങാൻ നേരംമാത്രം വന്നാലായി.


ഒരുദിവസം അവളെന്നോട് വന്നുപറഞ്ഞു.

"ഞാൻ എങ്ങോട്ടേലും പൊയ്ക്കോളാം.പപ്പേട്ടൻ ഈ വീട്ടിലുണ്ടാവണം.ഞാൻ കാരണം ഇവിടം വിട്ടുപോയാൽ ഈ ചുമരുകൾക്കിടയിൽ ഞാൻ ശ്വാസംമുട്ടിമരിച്ചുപോവും."

അവൾ തേങ്ങികരഞ്ഞു.


അരുതാത്തതെന്തോ കേട്ടപോലെ അവളുടെ വാ ഞാൻ പൊത്തിപിടിച്ചു.


അവളുടെ കണ്ണുകളിൽ,ഒട്ടും മായമില്ലാത്ത നിഷ്കളങ്കമായ സ്നേഹപ്രവാഹം ഞാൻ കണ്ടു.

വേഗം തിരിഞ്ഞു നടന്നു.

അധികനേരം അവിടെനിന്നാൽ തന്റെയുള്ളിലെ സ്നേഹം പിടിക്കപ്പെടുമെന്നെനിക്ക്‌ തോന്നി.

കുറച്ചുനാളുകൾക്ക്ശേഷം അവൾക്ക് തീരെ വയ്യാണ്ടായി. സ്ഥിരമായി അപസ്മാരം വന്നപ്പോൾ,ഡോക്ടർ തല സ്കാനിങ് ചെയ്യാൻ പറഞ്ഞു.

സ്കാനിങ് കഴിഞ്ഞപ്പോളറിഞ്ഞു, അവൾക്ക് തലയിൽ ട്യൂമറുണ്ടെന്ന്.അവളുടെ എണ്ണപ്പെട്ട നാളുകളെ കുറിച്ച് ഡോക്ടർ പറഞ്ഞപ്പോൾ, മനസ് കലങ്ങിമറിഞ്ഞു.


പാതിമയക്കത്തിലായിരുന്ന അവളുടെ നെറ്റിയിൽ തലോടി പോകാനൊരുങ്ങവേ,കയ്യിലൊരു പിടിവീണു.

അത് അമ്മയായിരുന്നു .


"നിനക്കവളെ ഇഷ്ടമായിരുന്നുവല്ലേ.?"

നിറഞ്ഞകണ്ണുകൾ കൊണ്ട് മറുപടികൊടുത്ത്‌, മാളുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, അവൾ ചിരിക്കുന്നുണ്ടായിരുന്നു.


"ഇനിയെന്റെ ഇഷ്ടം പറയാൻ വേണ്ടി അവളഭിനയിക്കുകയായിരുന്നോ.?"

നിലാവ് തോറ്റുപോകുന്ന ശോഭയായിരുന്നു അവളുടെ പുഞ്ചിരിക്ക്.!


ആ ചിരിയിൽ ലയിച്ചുനിന്നപ്പോൾ, അമ്മയുടെ നിലവിളി കേട്ടു. അവളുടെ മരവിച്ച കൈപിടിച്ചമ്മ എങ്ങിയേങ്ങി കരയുകയാണ്.


അവൾ മടങ്ങിയിരിക്കുന്നു.!!

മാളുവെന്റെ ഇഷ്ടം അറിഞ്ഞനിമിഷം കൂടുവിട്ട് പറന്നകന്നിരുന്നു.


ഇന്നവളുടെ ഡയറിയിൽ മുഖം ചേർത്തിരുന്നപ്പോൾ,അവളെന്റെ അരികിലുണ്ടെന്ന് മനസ് പറയുന്നുണ്ടായിരുന്നു.


"ഇത്രവേഗം ഞാനെന്റെ ഇഷ്ടം പറയേണ്ടിയിരുന്നില്ല, അതുവരെയെങ്കിലും അവളെന്റെ കൺമുമ്പിൽ ഉണ്ടാകുമായിരുന്നു"


അരികിലൂടെ ഒരുതണുത്ത കാറ്റ് കടന്നുപോയി.


ഡയറിയിലേക്ക് കണ്ണുനീർ ഉതിർന്ന് വീണപ്പോൾ,ആ വാക്കുകൾ അവളെ പോലെ മന്ത്രിക്കുകയുണ്ടായി.

"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്."...

പ്രിയപ്പെട്ടവർക്കിത്തിരി സന്തോഷം നൽകിയാലോ.?

  നമ്മുടെ പിറന്നാൾ ഓർക്കുകയും,ദീർഘായുസിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മയുടെ പിറന്നാളിന്,കെട്ടിപിടിച്ചൊരു wish പറഞ്ഞാലോ.! ഗിഫ്‌റ്റോ...