അയാൾ മുറിയിലേക്ക് കയറിയപ്പോൾ,മുറി മുഴുവൻ അവളുടെ ഗന്ധമായിരുന്നു. മേശപ്പുറത്തുള്ള അവളുടെ കൊച്ചുഡയറിയിലൂടെ വിരലോടിച്ചപ്പോൾ,അയാളിൽ ഒരുപുഞ്ചിരി വിരിഞ്ഞു.
ഡയറി കയ്യിലെടുത്ത് അയാൾ പേജ് മറിക്കാൻ തുടങ്ങി. ആദ്യ പേജ് മറിച്ചപ്പോൾതന്നെ കണ്ടു,വലിയ അക്ഷരങ്ങളാൽ കോറിയിട്ട പേര് "ഹരിപത്മനാഭൻ".
അതിനടിയിലായി ചെറിയ അക്ഷരങ്ങളാൽ എഴുതിച്ചേർത്തിട്ടിട്ടുണ്ടായിരുന്നു.
"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്"
അതുകണ്ടപ്പോൾ,അവളെ ആദ്യമായി കണ്ടതയാൾക്ക് ഓർമ്മവന്നു. ദേവിയെപോലെ ഐശ്വര്യം തുളുമ്പുന്ന അമ്മയായിരുന്നു ഹരിയുടേത്.
ഒരിക്കൽ അമ്മ എവിടെയോ പോയിവന്നപ്പോൾ, അമ്മയുടെ വിരലിൽ തൂങ്ങിവന്നതാണവൾ.!
മൈഥിലി.!!
പ്രിയപ്പെട്ടവരെല്ലാം മാളുവെന്ന് വിളിക്കുന്നതാണവൾക്കിഷ്ടം.!
അമ്മയുടെ ഏതോവകയിൽപ്പെട്ട അമ്മാവന്റെ മകൾ.!
അമ്മാവൻ ദീനം വന്നുകിടന്നപ്പോൾ,അവൾക്കാരുമില്ലാതായി. ആരോരും തുണയില്ലാത്ത അവളെ എന്റമ്മ വീട്ടിലേക്ക് കൊണ്ടുവന്നു.
അന്നവൾക്ക് പതിനാലോ പതിനഞ്ചോ പ്രായം കാണും.
അമ്മ അവളെ താലോലിക്കുന്നത് എന്നിൽ അസൂയയുണ്ടാക്കി.
അവളെ കണ്മുമ്പിൽ കാണുമ്പോൾ അറിയാതെ തന്നെ ഞാൻ രോഷം കൊള്ളുമായിരുന്നു.
അയൽപ്പക്കത്തെ കുട്ടികൾക്ക് തന്നെ ഏറെപ്രിയമായിരുന്നു.അവൾ വന്നതിൽപിന്നെ,അവളായി അവരുടെ കൂട്ട്.സത്യം പറഞ്ഞാൽ, നാട്ടാർക്കും വീട്ടാർക്കും കൂട്ടുകാർക്കും അവളെ മതി.
ഒരിക്കൽ എന്റെ ഡയറിയിൽ അവൾ "പപ്പേട്ടൻ." എന്നെഴുതി.അതുകണ്ടപ്പോൾ, ദേഷ്യം നിയന്ത്രിക്കാനാവാതെ,അവളുടെ മുറിയിലുണ്ടായിരുന്ന പെട്ടിയും പുസ്തകങ്ങളുമെല്ലാം വാരിയെറിഞ്ഞു.
ചിന്നിത്തെറിച്ച മഞ്ചാടിമണികളും കുന്നിക്കുരുക്കളും മുറിമുഴുവൻ പരന്നു.അവളുടെ പ്രാന്ത് പിടിച്ച ശേഖരങ്ങൾ നിമിഷനേരംകൊണ്ട്
ഞാൻ തട്ടിയെറിഞ്ഞു.മുറിയിലെ ശബ്ദംകേട്ട് ഓടിയെത്തിയ അവളെ കാണിക്കാൻ വേണ്ടി മേശപ്പുറത്തിരുന്ന ഒരു ഫോട്ടോഫ്രെയിം നിലത്തെറിഞ്ഞുപൊട്ടിച്ചു.
കരച്ചിലിന്റെ ചീളുകൾ കാതോരമെത്തിയപ്പോളാണ് സ്വബോധം തിരിച്ചെത്തിയത്.
നിലത്തെറിഞ്ഞുപൊട്ടിച്ചത് മരിച്ചുപോയ അവളുടെ അമ്മയുടെ ചിത്രമായിരുന്നു.
എന്തുപറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ ഞാൻ കുഴങ്ങി.ചമ്രംപടിഞ്ഞ് അവൾക്കരികിലിരുന്നു.
കരഞ്ഞുകലങ്ങിയ ഉണ്ടക്കണ്ണുകളിൽ സങ്കടത്തിന്റെ ഒരു കടൽ തന്നെ അലയടിക്കുന്നുണ്ടായിരുന്നു. കത്തുന്ന ഒരുനോട്ടം സമ്മാനിച്ചവൾ വരാന്തയിലൂടെ ഓടിമറഞ്ഞു.
പൊട്ടിയ ഫോട്ടോയുമായി ഞാനെന്റെ മുറിയിലേക്ക് നടന്നകലുമ്പോൾ പേരറിയാത്തൊരു നൊമ്പരം എന്നിൽ പൊട്ടിവിടർന്നിരുന്നു.
നാലഞ്ചുദിവസത്തിന് ശേഷം, ഫോട്ടോ ശരിയാക്കി,മുറിയിലെ ഭിത്തിയിൽ തൂക്കികൊടുത്തു. അന്നവളുടെ കണ്ണുകൾക്ക് നക്ഷത്രതിളക്കമായിരുന്നു.
പിന്നീട് ഊണുകഴിക്കുമ്പോൾ, വരാന്തയിൽ ഇളംകാറ്റേറ്റ് കിടക്കുമ്പോൾ,ചാരുകസേരയിലിരിക്കുമ്പോൾ,ആ കണ്ണുകൾ എന്നെ തേടിയെത്താറുണ്ടായിരുന്നു. സത്യംപറഞ്ഞാൽ,മൈഥിലിയെ.!അല്ല,എന്റെ മാളുവിനെ ഞാൻ സ്നേഹിച്ചുതുടങ്ങുകയായിരുന്നു.
ഒരിക്കൽ അമ്മയുടെ മടിയിൽ കിടന്ന് ഞാൻ സംസാരിക്കുകയായിരുന്നു.അന്ന് അമ്മ പറഞ്ഞവാക്കുകളിൽ ഞാൻ അങ്ങേയറ്റം തളർന്നുപോയി.
"നീയും മാളുവും എന്റെ മക്കളാ.!
മാളുവിനെ സ്വന്തം അനിയത്തിയായി കണ്ട് അവൾക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കണം. അത് നിന്റെ കടമയാണ്."
അമ്മ അങ്ങനെ പറഞ്ഞപ്പോൾ, ഹൃദയം തകർന്നുപോയി.
അമ്മ പറഞ്ഞതുപോലെ അനിയത്തിയായി കാണേണ്ടവളിൽ തന്റെ പ്രണയം കണ്ടെത്തിയതിൽ ലജ്ജ തോന്നി.
പിന്നീട് മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയായിരുന്നു.
മാളു തന്റെ അനിയത്തിയാണെന്ന്.!
ഒരിക്കൽ മാളു തന്റെയരികിൽ വന്നുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ,പാതിവിരിഞ്ഞ റോസാപ്പൂവ് അവളെനിക് നേരെ നീട്ടി.
"പപ്പേട്ടനെ എനിക്കൊത്തിരി ഇഷ്ടാ."
അതുംപറഞ്ഞവൾ കൊലുസ് കിലുക്കികൊണ്ട് എങ്ങോട്ടോ ഓടിമറഞ്ഞു.
അതിൽപ്പിന്നെ ഞാൻ അവളെ അവഗണിച്ചു.വീട്ടിൽ ഉറങ്ങാൻ നേരംമാത്രം വന്നാലായി.
ഒരുദിവസം അവളെന്നോട് വന്നുപറഞ്ഞു.
"ഞാൻ എങ്ങോട്ടേലും പൊയ്ക്കോളാം.പപ്പേട്ടൻ ഈ വീട്ടിലുണ്ടാവണം.ഞാൻ കാരണം ഇവിടം വിട്ടുപോയാൽ ഈ ചുമരുകൾക്കിടയിൽ ഞാൻ ശ്വാസംമുട്ടിമരിച്ചുപോവും."
അവൾ തേങ്ങികരഞ്ഞു.
അരുതാത്തതെന്തോ കേട്ടപോലെ അവളുടെ വാ ഞാൻ പൊത്തിപിടിച്ചു.
അവളുടെ കണ്ണുകളിൽ,ഒട്ടും മായമില്ലാത്ത നിഷ്കളങ്കമായ സ്നേഹപ്രവാഹം ഞാൻ കണ്ടു.
വേഗം തിരിഞ്ഞു നടന്നു.
അധികനേരം അവിടെനിന്നാൽ തന്റെയുള്ളിലെ സ്നേഹം പിടിക്കപ്പെടുമെന്നെനിക്ക് തോന്നി.
കുറച്ചുനാളുകൾക്ക്ശേഷം അവൾക്ക് തീരെ വയ്യാണ്ടായി. സ്ഥിരമായി അപസ്മാരം വന്നപ്പോൾ,ഡോക്ടർ തല സ്കാനിങ് ചെയ്യാൻ പറഞ്ഞു.
സ്കാനിങ് കഴിഞ്ഞപ്പോളറിഞ്ഞു, അവൾക്ക് തലയിൽ ട്യൂമറുണ്ടെന്ന്.അവളുടെ എണ്ണപ്പെട്ട നാളുകളെ കുറിച്ച് ഡോക്ടർ പറഞ്ഞപ്പോൾ, മനസ് കലങ്ങിമറിഞ്ഞു.
പാതിമയക്കത്തിലായിരുന്ന അവളുടെ നെറ്റിയിൽ തലോടി പോകാനൊരുങ്ങവേ,കയ്യിലൊരു പിടിവീണു.
അത് അമ്മയായിരുന്നു .
"നിനക്കവളെ ഇഷ്ടമായിരുന്നുവല്ലേ.?"
നിറഞ്ഞകണ്ണുകൾ കൊണ്ട് മറുപടികൊടുത്ത്, മാളുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ, അവൾ ചിരിക്കുന്നുണ്ടായിരുന്നു.
"ഇനിയെന്റെ ഇഷ്ടം പറയാൻ വേണ്ടി അവളഭിനയിക്കുകയായിരുന്നോ.?"
നിലാവ് തോറ്റുപോകുന്ന ശോഭയായിരുന്നു അവളുടെ പുഞ്ചിരിക്ക്.!
ആ ചിരിയിൽ ലയിച്ചുനിന്നപ്പോൾ, അമ്മയുടെ നിലവിളി കേട്ടു. അവളുടെ മരവിച്ച കൈപിടിച്ചമ്മ എങ്ങിയേങ്ങി കരയുകയാണ്.
അവൾ മടങ്ങിയിരിക്കുന്നു.!!
മാളുവെന്റെ ഇഷ്ടം അറിഞ്ഞനിമിഷം കൂടുവിട്ട് പറന്നകന്നിരുന്നു.
ഇന്നവളുടെ ഡയറിയിൽ മുഖം ചേർത്തിരുന്നപ്പോൾ,അവളെന്റെ അരികിലുണ്ടെന്ന് മനസ് പറയുന്നുണ്ടായിരുന്നു.
"ഇത്രവേഗം ഞാനെന്റെ ഇഷ്ടം പറയേണ്ടിയിരുന്നില്ല, അതുവരെയെങ്കിലും അവളെന്റെ കൺമുമ്പിൽ ഉണ്ടാകുമായിരുന്നു"
അരികിലൂടെ ഒരുതണുത്ത കാറ്റ് കടന്നുപോയി.
ഡയറിയിലേക്ക് കണ്ണുനീർ ഉതിർന്ന് വീണപ്പോൾ,ആ വാക്കുകൾ അവളെ പോലെ മന്ത്രിക്കുകയുണ്ടായി.
"എന്റെ ഏറ്റവും പ്രിയപ്പെട്ട പപ്പേട്ടന്."...

No comments:
Post a Comment